രമ്യരമ്യം
********
ഉർവ്വിയിൽ രമ്യമിതൾ വിരിച്ചീടുമ്പോൾ
വാനിലെ രാകേന്ദു മെല്ലെ മറയുന്നോ?
പൊന്നുഷസന്ധ്യയും നാണം കുണുങ്ങുന്നോ?
മന്ദം ഹസ്സിക്കും പ്രസൂനത്തെ കാൺകയാൽ
ബാലാർക്കശോണിമ മങ്ങിവിളറുന്നോ?
ചെമ്പകപ്പൂവൊന്നു പുഞ്ചിരിതൂകവേ.
അപ്സരകന്യകളാളിയായുള്ളോനാം
നാകലോകധിപനായിരം കണ്ണുള്ളോൻ
വീണ്ടുമൊരായിരം കൺകളെ തേടുന്നോ?
പാറോട്ടിക്കൊത്തൊരാ സൂനത്തെ കാണുവാൻ
രംഭ, തിലോത്തമയുർവ്വശിമാരെല്ലാം
ഡംഭം കുറഞ്ഞതാലാസ്യം കുനിക്കുന്നോ?
ദേവലോകത്തിലായ് വീശുന്ന തെന്നലീ
സൂനത്തെ തൊട്ടുതലോടാൻ കൊതിക്കുന്നോ?
നീഹാരമായങ്ങവളിലലിഞ്ഞീടാൻ
മന്ദാകിനിയുമിന്നേറെ കൊതിക്കുന്നോ?
ബാലത്വം വിട്ടുണർന്നീടുന്നൊരാദിത്യൻ
ശൃംഗാരവേപഥുപൂണ്ടു ഗമിക്കുന്നോ?
ചിത്രമാം ചിത്രപതംഗങ്ങൾ പാറുമ്പോൾ
ചിത്തത്തിലീകരിയാളിയുദിക്കുമോ?
അരുതായ്മയെങ്കിലുമകതാരിലായ-
യരുതാരസങ്ങളുദിക്കുന്ന വേളയിൽ
ഇക്ഷിതി തന്നിൽ വിടർന്നു വിലസീടും
ലക്ഷണമൊത്തൊരീ രമ്യമാം രമ്യത്തെ
നെഞ്ചകത്തൊന്നുഞാൻ ചേർത്തു പുണരട്ടെ
മറ്റാരും കാണാതെയൊന്നു ചുംബിക്കട്ടെ
(മൂത്തേടം.)
No comments:
Post a Comment