Tuesday, September 29, 2020

അമ്മയോട്

അമ്മയോട്
************
എന്തിനീ സാഹസമെന്നോടു  കാട്ടുന്നു.
എന്തിനീ സന്ധ്യയിലെന്നെപ്പിരിയുന്നു
എന്തിനീ ദാസന്റെ പൂജയെത്തള്ളുന്നു
എന്തിനീയെന്നെ നീ യാചകനാക്കുന്നു

നിൻ വരംനേടുവാൻ മാത്രമായ് ഞാനെത്ര-
നാളുകളായെൻ തപസ്സുത്തുടരുന്നു
നാളുകളേറെയോടിയകന്നിട്ടും 
നായികേ നീമാത്രം വന്നില്ലിതുവരെ

എൻമനം നിനക്കായ് തുടികൊട്ടിടുംനേര-
മെന്തിനെൻ ദേവതേ ! എന്നെപ്പിരിയുന്നു?
എന്തെന്നു ചൊല്ലു,നീ, പൂജ പിഴച്ചുവോ?
എന്തേ,യെൻ നേദ്യങ്ങൾ ശുദ്ധമല്ലെന്നാണോ?

ആയിരം ജന്മസുകൃതത്താലല്ലേയെ-
ന്നംബികേ ഞാൻ നിന്നുപാസകനായതും
ആത്മാവിൽനിന്നുമുയരുമെൻ രോദനം
ആശ്രിതവത്സലേ കേൾക്കാത്തതെന്തേ നീ 

പഞ്ചാഗ്നിമദ്ധ്യേ  തപമിരുന്നീടാം  ഞാൻ
പാപപരിഹാരമായ് വെറെന്തു ചെയ്യണം
പാമരനെങ്കിലും ഞാനും നിൻ മകനല്ലേ!
പാപങ്ങൾ പൊറുത്തു മാറോടു ചേർക്കമ്മേ .

കലുഷമാകുമീ കാലഘട്ടത്തിലും
കലുഷമല്ലാതെ വരിയെഴുതിടാൻ
കല്മഷനാശിനീ വരമരുളു നീ
കാരുണ്യശാലിനീ നിന്നെ നമിച്ചിടാം 

വേണ്ടായെനിക്കു നിൻ മകുടമാകേണ്ട
വേണ്ടായെനിക്കു നിന്നലങ്കാരമാവേണ്ട
വെറുതെയെങ്കിലുമാപാദപദ്മങ്ങളിൽ
വീണുകിടക്കുന്ന ധൂളിയായ്മാറണം..
(മൂത്തേടം)

Tuesday, August 25, 2020

ഓണപ്പാട്ട്

ഓണപ്പാട്ട്
××××××××××××××××××××××

മന്ദാരപ്പൂവിതൾത്തുമ്പിലിരുന്നൊരാ
മധുകണമെന്തേ ചിരിച്ചൂ ,
മധുകണമെന്തേ ചിരിച്ചൂ ?

പൂവായ പൂവെല്ലാം പാറിനടക്കുമാ 
പൂത്തുമ്പി പ്രണയം പറഞ്ഞോ, 
പൂത്തുമ്പി പ്രണയം പറഞ്ഞോ?

ഉത്രാടചന്ദ്രിക പനിമഴ പെയ്യുന്നോ? 
ഭൂമിക്കു നെഞ്ചം കുളിർക്കാൻ
ഭൂമിദേവിക്കു നെഞ്ചം കുളിർക്കാൻ
                                         ( മന്ദാര )
മീൻതൊട്ടൊരഞ്ചാമൻ പാദചലനങ്ങൾ ഭൂമിയിൽ രാഗം പകർന്നോ?
ആലോലമാടിയും പനിനീരു -  പൂശിയുമാമന്ദമരുതൻ വന്നോ? 
ആമന്ദമാരുതൻ വന്നോ?
                             (മന്ദാര)
അരുണോദയത്തിന്റെ രാഗം നിറഞ്ഞതോ മുക്കുറ്റി മെല്ലേ ഹസിച്ചൂ, 
ഭൂമിയിൽ മുക്കുറ്റി വർണ്ണം പടർന്നൂ
                                ( മന്ദാര )

ആരമ്യരമ്യവും തുമ്പക്കുടങ്ങളും സൂര്യനെ പുണരാൻ കൊതിക്കേ
വയലേലതന്നിലെ പൊൻകതിർത്തുമ്പുകൾ
നാണം നിറഞ്ഞു കുനിഞ്ഞോ? 
പൂവിളി പാട്ടുകൾ കേട്ടോ?
                           (മന്ദാര)

Tuesday, April 23, 2019

ഗംഗയിലെ മുതല

ഗംഗയിലെ മുതല  
_____________________________________________________________________

    വളരെ നാളുകൾകൂടിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു കുളിച്ചുതൊഴൽ നടത്തുന്നത്. സാധാരണയായി അമ്പലത്തിന്റെ കിഴക്കേദീപസ്തംഭചുവട്ടിൽ നിന്നും ഭഗവാനെ കണ്ടുതൊഴുക എന്നതു  മാത്രമാണ് ചെയ്യാറുള്ളത്. ഗുരുവായൂർക്കാരനാണ് എങ്കിലും ക്ഷേത്ര മതിലകത്തെക്കുള്ള പ്രവേശനം വളരെ അപൂർവ്വമായിരുന്നു. അവിടെ എന്നും ഭക്തജന തിരക്കാണ്. മണിക്കൂറുകളോളം  വരിയിൽ നിന്നാൽ മാത്രമേ നാലമ്പലത്തിനകത്ത് കയറി നിമിഷങ്ങൾ  മാത്രം നീളുന്ന ഭഗവത്ദർശ്ശനം ലഭിക്കയുള്ളൂ, ശരിക്കും ആ കാഞ്ചനവിഗ്രഹം ഒന്നു  കാണുന്നതിനുമുമ്പേതന്നെ ക്ഷേത്ര കാവൽക്കാരാൽ  തിരുനടയിൽ നിന്നും തള്ളി മാറ്റപ്പെട്ടിരിക്കും അതുകൊണ്ടുതന്നെ ആ സാഹസം സാധാരണയായി നടത്താറില്ല. ഗുരുവായൂർക്കാരനാണ് ക്ഷേത്രത്തിനുള്ളിൽ ശാന്തിക്കാർ മുതൽ ധാരാളംപേർ  പരിചയക്കാരായുണ്ട് അതിനാൽ  തന്നെ വരിയിൽ  നില്ക്കാതെ ഭഗവത്ദർശ്ശനം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എങ്കിലും അന്യദേശങ്ങളിൽ നിന്നും വന്നു മണിക്കൂറുകളോളം ലൈനിൽ നിന്ന് ഭഗവത് ദർശ്ശനം  നടത്തുന്ന ഭക്തജനങ്ങളെ കാണുന്നതിരക്കിൽ ഒരു പക്ഷെ സൗകര്യപൂർവ്വം  അകത്തുകയറി ദർശ്ശനം  നടത്തുന്ന എന്നെ കാണാൻ ഭഗവാനു സമയം കിട്ടിയില്ലെങ്കിലോ എന്ന ഭയം എന്നും അത്തരത്തിലുള്ള ദർശ്ശന  സൗഭാഗ്യം നേടുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഏതോ ഒരു ഉൾപ്രേരണ  ഭഗവത്ദർശ്ശനം നടത്തുന്നതിനു എന്നെ പ്രേരിപ്പിക്കുകയായിരുന്നു. ഒരു ഒഴിവു ദിവസം, ഞായറാഴ്ച്ച , കാലത്ത് രണ്ടുമണിയോടെ തന്നെ ക്ഷേത്രകുളത്തിൽ കുളിച്ചു ഈറനായി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം ഔട്ടർ റിംഗ് റോഡ് വരെ നീണ്ടുകിടക്കുന്ന വരിയുടെ അവസാനമായി സ്ഥാനം പിടിച്ചു. ശ്രീ ലളിതാ സഹസ്രനാമവും, വിഷ്ണു സഹസ്രനാമവും, നാരായണ ജപവും വരിയിലെ ബോറടിയിൽ നിന്നും രക്ഷനേടാൻ പര്യാപ്തമായിരുന്നു. ഏകദേശം  നാലര മണിക്കൂറുകളോളം നീളുന്ന കാത്തുനിൽപ്പിനൊടുവിൽ ശ്രീകോവിലിനു മുന്നിൽ  നിന്നുകൊണ്ട് ഒരു നിമിഷം ആ കാഞ്ചന വിഗ്രഹം കണ്ടുതൊഴുതു  വടക്കേ നടയിലൂടെ പുറത്തു ചുറ്റമ്പലത്തിലെത്തി. പ്രസാദ വിതരണം നടത്തുന്ന കീഴ്ശാന്തിയിൽ നിന്നും തീർഥവും  ചന്ദനവും വാങ്ങി തിരിഞ്ഞതും നടപ്പുരയുടെ ഒരു തൂണിനുകീഴിൽ  ഒരു പരിചിത മുഖം. എവിടെയോ കണ്ടു മറന്നതുപോലെ നിർവികാരമായ  ആ കണ്ണുകൾ  തിരക്കിൽ  ആരെയോ തേടുകയാണോ, അല്ല അനന്തതയിലെവിടെയോ ലക്ഷ്യമില്ലാതെ അലയുകയാണ് എന്ന് തോന്നുന്നു. ഏകദേശം  അമ്പതുവയസ്സിനടുത്തു പ്രായം ആ സ്ത്രീയെ എവിടെയോ കണ്ടിട്ടുണ്ട്. വളരെ അടുത്തു പരിചയമുള്ള മുഖം. പത്തു  മിനിറ്റോളം അവരെ തന്നെ നോക്കിനിന്നു കൂടെ അതെപ്രായത്തിലുള്ള മറ്റൊരു സ്ത്രീയുമുണ്ട് സഹായിയാണ് എന്ന് തോന്നുന്നു. ഓർമ്മകൾ  ഒരു വിധത്തിലും പിടിതരാതിരുന്നപ്പോൾ പതുക്കെ നോട്ടം പിൻവലിച്ചു നടന്നു. തുടർന്ന് മമ്മിയൂരപ്പനെ  കാണാൻ കയറി പക്ഷേ മനസ്സ് അസ്വസ്ഥമായിരുന്നു കണ്ണിൽ  ആ സ്ത്രീ രൂപം മാത്രം. തൊഴുതെന്നു വരുത്തി വീട്ടിലേക്കു മടങ്ങി. ആവിപറക്കുന്ന ഇഡ്ഡലിയും ചമ്മന്തിയും മുന്നിൽ വെച്ച ഭാര്യപോലും അത്ഭുതപ്പെട്ടു ഭക്ഷണപ്രിയനായ ഞാൻ കഴിച്ചെന്നു വരുത്തി എഴുനേൽക്കുന്നതുകണ്ട് . ഉമ്മറത്ത് മുത്തശ്ചന്റെ ചാരുകസേരയിലേക്ക് ചാഞ്ഞു. പതുക്കെ കണ്ണുകളടച്ചു കണ്ണിനുള്ളിൽ ആ സ്ത്രീ മാത്രം. മനസ്സ് പതുക്കെ പിന്നോട്ട് മടങ്ങുകയായിരുന്നു പതുക്കെ പതുക്കെ ഓർമകൾ മിഴിതുറന്നു.

         അതെ എന്റെ ചാന്ദിനിചേച്ചി, അതെ ചാന്ദിനിചേച്ചി തന്നെ ഏകദേശം  ഇരുപത്തിയഞ്ചു  വർഷങ്ങൾക്കു  മുമ്പ് കണ്ടു മറന്ന മുഖം. അന്ന് മദിരാശിയിൽ ഒരു തോൽ  കമ്പനിയിൽ ജോലിചെയുന്ന കാലം. കമ്പനിയിൽ ഉയർന്ന ഉദ്ദ്യോഗസ്ഥന്മാരോടെല്ലാം നല്ല ബന്ധത്തിലായിരുന്നു അതുകൊണ്ടുതന്നെ കമ്പനിയിൽ മറ്റു ജോലിക്കാർക്കുള്ളതിൽ കൂടുതൽ സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു അവരിൽ  കൂടുതൽ അടുപ്പം പേർസണൽ മാനേജർ ആയിരുന്ന മോഹൻ രാജും  ആയിട്ടായിരുന്നു. അവിവാഹിതനായ ചെറുപ്പക്കാരൻ അന്നേ കുറച്ചു ആത്മീയതയോട് അടുപ്പം കാണിച്ചിരുന്ന വ്യക്തി. അദ്ദേഹത്തിൻറെ പെരുമാറ്റവും, സംഭാഷണവും എന്നെ കൂടുതൽ അദ്ദേഹത്തോടടുപ്പിച്ചു. അങ്ങിനെ അദ്ദേഹത്തോടോപ്പമാണ് ഞാൻ ആദ്യമായി തിരുവണ്ണാമലയിൽ എത്തുന്നത് രമണമഹർഷിയടക്കമുള്ള ആയിരക്കണക്കിന് അവദൂതന്മാരുടെ ആത്മീയചൈതന്യം അവിടെ നിറഞ്ഞു നിന്നിരുന്നു. ഭഗവാനെ കണ്ടു തൊഴുതു കുറച്ചുനേരം ക്ഷേത്ര മതിലകത്ത് കണ്ണുമടച്ചിരുന്നു. മനസ്സിലിരുന്നു ആരോ വിളിക്കുന്നു. അല്ല വിളി മനസ്സിന് പുറത്തുനിന്നു തന്നെ വളരെ ശ്രദ്ധിച്ചാൽ മാത്രം തിരിച്ചറിയാവുന്ന ശബ്ദം. അത് നിശബ്ദമായിരുന്നു മറ്റാർക്കും കേൾക്കാൻ  സാധിക്കാത്തത്ര.  അവിടെനിന്നും മടങ്ങി, മടക്കത്തിൽ മനസ്സ് മറ്റൊരു യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു. മദിരാശിയിൽ തിരിച്ചെത്തിയതും കഴുത്തിനെ അലങ്കരിച്ചിരുന്ന രണ്ടു പവന്റെ സ്വർണമാലയും , ഒരു പവനോളം വരുന്ന മോതിരവും മാർവാഡി  സ്വന്തമാക്കി എന്റെ പേര്സ്സിന്  കനവും വെച്ചു . ഒരാഴ്ചത്തെ ലീവ് മോഹൻ  രാജിനോട് മാത്രം  പറഞ്ഞു സെൻട്രൽ സ്റ്റേഷനിൽ നിന്നും തീവണ്ടിയിൽ കയറി തിരക്കിൽ  പോര്ട്ടർക്ക് അമ്പതുരൂപ കൊടുത്തു ഇരിപ്പിടം സ്വന്തമാക്കി. യാത്രയവസാനിച്ചത് കാശിവിശ്വനാഥന്റെ  തിരുമുന്നിലായിരുന്നു. ക്ഷേത്ര ദർശനവും  ഗംഗയുടെ വശ്യ സൗന്ദര്യവും ആവോളം നുകർന്നു  രണ്ടുദിവസം, മൂന്നാം ദിവസം മടങ്ങാൻ തീരുമാനിച്ചു കാലത്ത് ക്ഷേത്ര ദര്ശന ശേഷം ഗംഗയുടെ സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് നിൽക്കുമ്പോൾ വലതുകൈയിൽ ആരോ പിടിച്ചു വലിക്കുന്നു തിരിഞ്ഞു നോക്കി ഒരു അഞ്ചുവയസ്സുമാത്രം പ്രായം വരുന്ന ഒരു സുന്ദരികുട്ടി എന്നെ  നോക്കി ചിരിക്കുന്നു. അറിയില്ല എന്തായിരിക്കും എന്നെ വിളിക്കാൻ ആ മോളെ പ്രേരിപ്പിച്ചതെന്ന്. പേരെന്താണ് എന്ന് ചോദിക്കാൻ സംശയിച്ചു നിന്നു, ഭാഷ തടസമായിരുന്നു. പക്ഷെ കുട്ടിയുടെ മാമാ എന്ന വിളി  ഭാഷയുടെ തടസം മാറ്റി. "ഗൗരി " അതായിരുന്നു പേര് ശരിക്കും ഹിമവൽ പുത്രിയുടെ സൗന്ദര്യം  ഐശ്വര്യം അത് മുഴുവൻ തന്നിലേക്ക് ആവാഹിച്ചിരിക്കുന്നു ഗൗരി . ആ കുട്ടിയോട് കൂടുതൽ ചോദിക്കുന്നതിനു മുമ്പേ അവരെത്തി അച്ഛനും അമ്മയും, സന്ദീപും, ചാന്ദിനിയും, തിരുവനന്തപുരത്തുകാരാണ്  വെറുതെ ഒരു ടൂർ , എന്നാ ഉദ്ദേശത്തിൽ ഇറങ്ങിയതാണ്. യാത്രക്കിടയിൽ ഇവടെയും എത്തി. പതുക്കെ അവരോടുള്ള പരിചയം വല്ലത്തോരടുപ്പമായി മാറുകയായിരുന്നു. സന്ദീപ് എനിക്ക് സന്ദീപേട്ടനായി, ചാന്ദിനി ചാന്ദിനിചേച്ചിയും. ഗൗരി  എനിക്കെല്ലാമായി. ആ അടുപ്പം അന്ന് തിരിക്കാനുള്ള എന്റെ യാത്ര ഒരു ദിവസം കൂടി വൈകിച്ചു. പിറ്റേന്ന് ഒരുമിച്ചു പുറപ്പെടാൻ തീരുമാനിക്കയായിരുന്നു. വേണ്ടായിരുന്നു. ആ തീരുമാനം അതായിരുന്നു ഞങ്ങളെ ഗംഗയിലൂടെയുള്ള ആ ചെറു തോണിയാത്രക്ക് സമയമുണ്ടാക്കി തന്നത്. ഒരു വലിയ തോണി ഒരു ഇരുപതോളംപേര്ക്ക് യാത്രചെയാവുന്നത്. അത്രയും പേർ  അതിലുണ്ടായിരുന്നു ഞങ്ങളും. എല്ലാവരും വലിയ സന്തോഷത്തിൽ അങ്ങിനെ ഞങ്ങളടങ്ങുന്ന ആ വള്ളം ഗംഗയുടെ ഓളപരപ്പിൽ ഒഴുകിനടക്കുകയാണ്. ശാന്തമായ ഗംഗ, അസ്തമയ സൂര്യൻ തന്റെ പൊൻ രശ്മികളാൽ ഗംഗയിൽ മനോഹരമായ ചിത്രരചന  നടത്തിക്കൊണ്ടിരുന്നു. പെട്ടന്നായിരുന്നു ഗൗരിയുടെ  കരച്ചിൽ . ചാന്ദിനചേച്ചിയുടെ സമീപത്തിരുന്ന അവൾ വള്ളത്തിളിരുന്നുകൊണ്ട്  വെള്ളത്തിൽ കൈകൊണ്ടു താളമിട്ടുകൊണ്ടിരുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഒരു മുതല ഗൗരിയുടെ  കൈയിൽ  തന്റെ പല്ലുകൾ മുറുക്കിയിരിക്കുന്നു. ചാന്ദിനിചേച്ചി അവളെ മാറോട് ചേർത്തു  വലിക്കുന്നു മുതയുടെ വായിൽ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ്. വള്ളം ആടിയുലയുന്നു. മുതല തന്റെ മുൻകാലുകൾ വള്ളത്തിന്റെ ഓരത്തേക്ക്  കയറ്റിവെച്ചിരിക്കുന്നു, ഇതു നിമിഷവും മുതല വള്ളം മറിച്ചിടും എല്ലാവരും ഗംഗയിലെ മുതലകൾക്ക് ഭക്ഷണമാകുകായും ചെയ്യും. അതിനാൽ  കുഞ്ഞിനെ മുതലക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത് എന്ന  വള്ളക്കാരന്റെ  വാക്കുകൾ  മനസ്സിലാക്കാൻ ഭാഷ എനിക്ക് തടസ്സമായില്ല. നിമിഷങ്ങള്ക്ക് മണിക്കൂറുകളുടെ നീളം വെക്കുന്നു. ഭയം എല്ലാ കണ്ണുകളിലും നേരിപ്പോടെരിക്കുന്നു, വേറെ വഴിയില്ല വള്ള ക്കാരന്റെ വാക്കുകൾ  കാതുകൾക്ക് അശ്ശനീപാതമായി. വീണ്ടും എല്ലാവരും ഉറക്കെ കരയുന്ന ശബ്ദം. ഒന്നും ചെയ്യാനില്ലാതെ എല്ലാവരും. സാന്ദീപേട്ടൻ  പതുക്കെ ചാന്ദിനിചേച്ചിയുടെ കൈയിൽ  നിന്നും ഗൌരിയെ വാങ്ങുന്നതിനുമുമ്പെ ചാന്ദിനിചേച്ചിയുടെ കരച്ചിൽ  നിന്നിരുന്നു. ആ കണ്ണുകൾ  വരണ്ടിരുന്നു. ഗൌരിയെ സാന്ദീപേട്ടൻ  ആ മുതലക്കു  കൊടുക്കുന്നത് കാണുവാനാകാതെ  ഞാൻ കണ്ണുകളടച്ചു. വള്ളത്തിൽ നിന്നും ആശ്വാസത്തിന്റെ നിശ്വാസമുയർന്നു. അവരുടെ ജീവൻ  അവര്ക്കും വിലപ്പെട്ടതല്ലേ. നഷ്ടം ഇപ്പോൾ ഞങ്ങൾ മൂന്നു പേര്ക്കും മാത്രം. ചാന്ദിനിചേച്ചി നിശബ്ദയായിരുന്നു, ആ കണ്ണുകളിലൂടെ അവരുടെ മാനസികാവസ്ഥ വായിച്ചെടുക്കാൻ സാധ്യവും അല്ലായിരുന്നു അവ തികച്ചും നിര്ജീവങ്ങളായിരുന്നു. അതെ ആ കാശി യാത്രയിൽ തങ്ങൾക്കു പ്രിയപ്പെട്ടത് എന്തെങ്കിലും അവിടെ വിട്ടൊഴിയണം എന്ന  ചൊല്ല് അവരുടെ ജീവിതത്തിൽ സത്യമാവുകയായിരുന്നു. ഗൌരി എനിക്കും പ്രിയപ്പെട്ടവളായിരുന്നു ആത്രയും സമയം കൊണ്ട്. അതെ അന്ന് കാശിയിൽ വെച്ചുമറന്ന  ആ നിർജീവമായ കണ്ണുകൾ  തന്നെയല്ലേ ഇന്ന് ഗുരുവായുരപ്പ  സന്നിധിയിലും കണ്ടത്. അതെ എന്റെ ചാന്ദിനിചേച്ചി തന്നെ വീട്ടില് നിന്നും ഒരു ഷർട്ടുമെടുത്തിട്ടു വേഗം നടന്നു അമ്പലത്തിലേക്ക്, നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു . ഇല്ല കണ്ടില്ല ക്ഷേത്ര പരിസരം മുഴുവൻ അരിച്ചുപെറുക്കി കണ്ടില്ല, വീട്ടിൽ  തിരിച്ചെത്തി പഴയ ഡയറികളൊന്നിൽ  നിന്നും സന്ദീപേട്ടന്റെ  മേൽവിലാസം  കണ്ടെത്തി. പുറപ്പെട്ടു തിരുവനന്തപുരത്തേക്ക്  രാത്രിവണ്ടിക്ക് തന്നെ. ഗുരുവായൂരില്നിന്നും മദിരാശിയിലേക്ക് തിരുവനന്തപുരം നാഗർകോവിൽ വഴി പോകുന്ന തീവണ്ടിയിൽ. ഏകദേശം  രാത്രി നാലുമണിയോടെ തിരുവനന്തപുരത്തെത്തി. അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തു. നല്ല  ക്ഷീണം, ഉറക്കം വന്നില്ലങ്കിലും  ഏകദേശം എട്ടു മണിവരെ അങ്ങിനെ കിടന്നു. ഒമ്പത് മണിയോടെ ഒരു ഓട്ടോറിക്ഷയിൽ സന്ദീപേട്ടന്റെ  വീട്ടിലേക്കു, ഓട്ടോറിക്ഷ ഒരു വലിയ വീടിന്റെ ഗൈറ്റിലാണ്  ചെന്നുനിന്നത്. പതുക്കെ ഓട്ടോയിൽ നിന്നുമിറങ്ങി ഗൈറ്റ്  തള്ളിത്തുറന്നു മുറ്റത്തെത്തി. എന്തോ മനസ്സ് കൂടുതൽ ശോകമയമായി തീരുകയായിരുന്നു. കോളിംഗ് ബെല്ലിൽ വിരലമർത്തി, പതുക്കെ വാതില്  തുറക്കപ്പെട്ടു അതെ ചാന്ദിനിചേച്ചിയുടെ കൂടെയുണ്ടായിരുന്ന ആ സ്ത്രീ തന്നെ ,

എന്തേ? ആരാ?
    ഗുരുവായൂരിൽ നിന്നുമാണ് സന്ദീപേട്ടനെ  കാണണം. ഞാൻ പറഞ്ഞു
വാതിലടഞ്ഞു വീണ്ടും മുറ്റത്ത് ഞാൻ മാത്രം. വാതിൽ  വീണ്ടും തുറക്കപ്പെടുന്നു. നെഞ്ചോളം വെളുത്ത താടിയും, നെറ്റിയിൽ  ചന്ദനകുറിയുമായി വെളുത്തുമെലിഞ്ഞ ഒരാൾരൂപം, വിശ്വസിക്കാൻ മനസ്സുമടിച്ചു. പക്ഷെ അത് സന്ദീപേട്ടൻ  തന്നെയായിരുന്നു.

ആരാ?
   പരിചയപ്പെടുത്തലുകൾ ആ ശോകനയനങ്ങളിൽ ഒരു പ്രകാശം .നിറച്ചു. അകത്തേക്ക് കൂട്ടി. നേരെ ചാന്ദിനിചേച്ചിയുടെ മുറിയിലേക്കായിരുന്നു. ഒരു ചൂരൽ  കസ്സേരയിലിരുക്കുന്നു. നേരത്തെ വാതിൽ  തുറന്ന സ്ത്രീ മുടി വാരി ഒതുക്കി കെട്ടികൊണ്ടിരിക്കുന്നു. ഞാൻ ചാന്ദിനിചേച്ചിയുടെ മുറിയിലെത്തി. അപ്പോഴും നിർജീവങ്ങളായിരുന്നു  ആ കണ്ണുകൾ . അനന്തതയിലേക്ക് മിഴികളൂന്നി ലോകത്ത് നടക്കുന്നതൊന്നും അറിയാതെയുള്ള ആ ഇരുപ്പ്. എന്നെ പരിചയപ്പെടുത്താൻ ഞാൻ ആവോളം ശ്രമിച്ചു തോളിൽ സന്ദീപേട്ടന്റെ  കൈ പതുക്കെ സ്പര്ശ്ശിച്ചപ്പോഴാണ് പരാജിതനായി ഞാൻ പിൻമാറിയത്. നേരെ സന്ദർശക മുറിയിലേക്ക്. തനിയെ ആ സെറ്റിയിലിരുന്നു. ചായകുടിക്കാനുള്ള സന്ദീപേട്ടന്റെ  ക്ഷണമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്. ഭക്ഷണമേശയിൽ  ഞാനും സന്ദീപേട്ടനും. സന്ദീപേട്ടൻ  ഭക്ഷണം കഴിച്ചില്ല. അന്ന് കാശിയിലെ സംഭവത്തിനുശേഷം ചാന്ദിനിചേച്ചി ഇങ്ങനെയാണത്രെ, പിന്നെ മിണ്ടിയിട്ടില്ല, ചിരിച്ചിട്ടില്ല, കരഞ്ഞിട്ടില്ല, ആരെയും അറിയില്ല, ഒന്നും അറിയുന്നില്ല. ചിലപ്പോൾ  രാത്രിയിൽ അലറിവിളിക്കും അത്രമാത്രം. കാണിക്കാത്ത ഡോക്ടര്മാറില്ല, ചെയ്യാത്ത ചികിത്സകളില്ല. ഇപ്പോൾ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മനോരോഗ വിദഗ്ദ്ധൻ  ഡോക്ടർ  വല്യത്താന്റെ ചികിത്സയിലാണ്. സകല ദേവകളോടും കാരുണ്യം തേടിയലയുന്നു.

സന്ദീപേട്ടൻ  കഴിക്കുന്നില്ലേ ?
  ഇല്ല എനിക്ക് അവളുടെ കൂടെ വേണം ഭക്ഷണം കഴിക്കാൻ. എന്നെയും അവൾ അറിയില്ല. ഞാൻ അടുത്തിരിക്കുന്നതുപോലും അവൾ അറിയാറില്ല. എന്നിട്ടും ഞാൻ എപ്പോഴും അവളുടെ കൂടെയാണ്.

സന്ദീപേട്ടനെപോലും അറിയില്ലെങ്കിൽ പിന്നെ..................... ഞാൻ നിറുത്തി
സന്ദീപേട്ടൻ  പതുക്കെ ചിരിച്ചു, വിഷാദം നിഴലിച്ച ചിരി. അവൾ എന്നെ അറിയില്ലെങ്കിലും എനിക്കവളെ അറിയാമല്ലോ?
സന്ദീപേട്ടാ ................  രണ്ടു തുള്ളി കണ്ണുനീർ  ഹൃദയത്തിൽ നിന്നും മനസിന്റെ ഊഷരതയിൽ  വീണുടഞ്ഞു.

( മൂത്തേടം )

കാലം തെറ്റി

കാലംതെറ്റി
************
പ്രണയം പരത്തും മനസ്സേ മടങ്ങുക
പ്രായം നിനക്കനുയോജ്യമല്ല.
നാമം ജപിച്ചു കാലനെ കാക്കാതെ
നീ, കാലം കഴിക്കുന്നതാർക്കുവേണ്ടി

കാലം കഴിഞ്ഞു പെയ്യുന്നവർഷമേ
നിനക്കാകില്ലവനിയിൽ നന്മചെയ്യാൻ
കാലം കഴിഞ്ഞുദിക്കുന്ന രാഗമേ
നിനക്കാകില്ല പ്രണയത്തിനൊളി പകരാൻ

നഷ്ടസ്വപ്നങ്ങളെ പണിയുവാനായെൻ
നഷ്ടപ്രണയമേ, ഉദിക്കല്ലേ വീണ്ടും, നീ
പുലരിയിലുദിക്കേണ്ട രാഗാർദ്ര മാനസം
അന്തിയിലുദിച്ചാലതു തവറുതന്നെ....

പ്രായം തീർത്തൊരാ വേലികൾക്കപ്പുറം
മരണമെന്നുള്ളൊരു നിത്യസത്യം
പറുദീസനഷ്ടത്തെ ഉണ്മയെന്നുണർന്നിടാം
ചെംറോജാവളയങ്ങൾ നെഞ്ചിലുമേറ്റിടാം

മടങ്ങുന്നു ഞാനിന്നെൻ പ്രായം വിധിച്ചൊരു 
കർമ്മങ്ങൾക്കായുള്ള ഭൂമിതേടി
വീണ്ടും മരുവായി മാറ്റണം മനസ്സിനെ
കള്ളിമുൾ മാത്രം വിരിയേണമെന്നുമേ!!!!
( മൂത്തേടം).

Tuesday, January 22, 2019

പ്രതീക്ഷ (കവിത)

പ്രതീക്ഷ
**********
നിരന്തരം ചലിച്ചിടും മനസ്സതിൻ്റെ പാതയിൽ
ക്ഷണിച്ചുവന്നതല്ലയിന്നു നോവുദിച്ച സന്ധ്യയും
കറുത്തിരുണ്ട വാനിലായുദിച്ചുനിന്ന താരകം
കൊഴിഞ്ഞിടുന്ന ജീവിതത്തെനോക്കി പുഞ്ചിരിക്കയോ?

കൊതിച്ചിടുന്നതൊക്കെയും ലഭിച്ചിടുന്നതെങ്കിലോ,
പ്രതീക്ഷയെന്ന വാക്കുപോലുമന്യമായി മാറിടും
സുവർണ്ണമായ ജീവിതം ലഭിച്ചിടും ചിലർക്കഹോ!
ജനിച്ചതേ പിഴച്ചതെന്നുറച്ചിടുന്നി ജീവനും

ഹസിച്ചിരുന്ന ചെമ്പകം മുഖം കനത്തു നില്ക്കവേ
പിടഞ്ഞിടുന്നു മാനസം കരയ്ക്കടിഞ്ഞ മത്സ്യമായ്
മനം നിറഞ്ഞ നോവുകൾക്കു കാവ്യ ഛായയാകിലോ?
മൊഴിഞ്ഞിടുന്ന വാക്കുകൾക്കു രക്തവർണ്ണ ശോഭയോ?

മനം നിറഞ്ഞ രാഗമിന്നകന്നിടുന്ന നേരവും
സമർത്ഥമായി ഹൃത്തിലായ് മറയ്ച്ചിടുന്നതുണ്ടു ഞാൻ
വിറച്ചിടുന്നനെഞ്ചിലുള്ളയാലിലയ്ക്കു മോക്ഷമായ്
വരുന്നതെന്നു പാശമോടെ മൃത്യുവെന്ന ദേവനും

ജ്വലിച്ചിടുന്ന സൂര്യനും മറഞ്ഞിടുന്നതാഴിയിൽ
ക്ഷിതിക്കുമേലെ പന്തലിക്കുമന്ധതയ്ക്കു വെന്നിടാൻ
സുനാമിയെന്നപോലെയങ്ങുയർന്നിടുന്ന നോവിലും
പ്രതീക്ഷയെന്ന തോണിയിൽച്ചരിച്ചിടുന്നു ജീവിതം.
മൂത്തേടം

Sunday, January 13, 2019

മൂഢാനുരാഗം

മൂഢാനുരാഗം
************
വിശ്വനാഥൻതന്റെ വാമപ്രകൃതിയാം
ശ്രീപാർവ്വതി! നിന്നെ കൈതൊഴുന്നേൻ

ഉള്ളിന്റെയുള്ളാകും ശ്രീകോവിലിൽ നിന്റെ
കാഞ്ചനരൂപം പ്രതിഷ്ഠിച്ചു ഞാൻ

ശംഖുസുമങ്ങളാൽ ഹാരങ്ങൾ തീർത്തു ഞാൻ
ആ ഗളനാളമലങ്കരിക്കാൻ

തെച്ചിമന്ദാരകുസുമജാലങ്ങളാൽ
നിൻപാദപദ്മമലങ്കരിച്ചു

കസ്തൂരി, മഞ്ഞളും കുങ്കുമം, ചന്ദനം
ചേരുംകളഭമൊരുക്കിവച്ചു

കൺകളിൽ കൺമഷി നന്നായെഴുതുവാൻ
നല്ല മഷിക്കൂട്ടൊരുക്കിവച്ചു

ഇത്യാദിയെല്ലാമലങ്കാരമായപ്പോൾ
നിൻരൂപമുജ്ജ്വലമായിത്തീർന്നു

കാമശരത്തിനു തെല്ലുമറിയില്ലേ
കാമാരിയാകുന്ന നിൻനാഥനെ ?

അറിയാതെയപ്പോൾ നിന്നെ പ്രണയിച്ചു
മൂഢനാം പാമരനീ ജീവനും

മാതേ! മഹാമായേ മന്നിക്കവേണ്ടും നീ
മൂഢാനുരാഗമാം ചിന്തകളെ.

മൂത്തേടം

രമ്യരമ്യം ( കവിത)

രമ്യരമ്യം
********
ഉർവ്വിയിൽ രമ്യമിതൾ വിരിച്ചീടുമ്പോൾ
വാനിലെ രാകേന്ദു മെല്ലെ മറയുന്നോ?

പൊന്നുഷസന്ധ്യയും നാണം കുണുങ്ങുന്നോ?
മന്ദം ഹസ്സിക്കും പ്രസൂനത്തെ കാൺകയാൽ

ബാലാർക്കശോണിമ മങ്ങിവിളറുന്നോ?
ചെമ്പകപ്പൂവൊന്നു പുഞ്ചിരിതൂകവേ.

അപ്സരകന്യകളാളിയായുള്ളോനാം
നാകലോകധിപനായിരം കണ്ണുള്ളോൻ

വീണ്ടുമൊരായിരം കൺകളെ തേടുന്നോ?
പാറോട്ടിക്കൊത്തൊരാ സൂനത്തെ കാണുവാൻ

രംഭ, തിലോത്തമയുർവ്വശിമാരെല്ലാം
ഡംഭം കുറഞ്ഞതാലാസ്യം കുനിക്കുന്നോ?

ദേവലോകത്തിലായ് വീശുന്ന തെന്നലീ
സൂനത്തെ തൊട്ടുതലോടാൻ കൊതിക്കുന്നോ?

നീഹാരമായങ്ങവളിലലിഞ്ഞീടാൻ
മന്ദാകിനിയുമിന്നേറെ കൊതിക്കുന്നോ?

ബാലത്വം വിട്ടുണർന്നീടുന്നൊരാദിത്യൻ
ശൃംഗാരവേപഥുപൂണ്ടു ഗമിക്കുന്നോ?

ചിത്രമാം ചിത്രപതംഗങ്ങൾ പാറുമ്പോൾ
ചിത്തത്തിലീകരിയാളിയുദിക്കുമോ?

അരുതായ്മയെങ്കിലുമകതാരിലായ-
യരുതാരസങ്ങളുദിക്കുന്ന വേളയിൽ

ഇക്ഷിതി തന്നിൽ വിടർന്നു വിലസീടും
ലക്ഷണമൊത്തൊരീ രമ്യമാം രമ്യത്തെ

നെഞ്ചകത്തൊന്നുഞാൻ ചേർത്തു പുണരട്ടെ
മറ്റാരും കാണാതെയൊന്നു ചുംബിക്കട്ടെ
(മൂത്തേടം.)