Monday, December 31, 2018

വഴിതെറ്റിയ പെങ്ങൾക്കായി( കവിത)

വഴിതെറ്റിയ പെങ്ങള്‍ക്കായി
*****************************
പ്രണയം പരക്കുന്നു പാരില്‍ നിറയുന്നു
മാതൃത്വംപോലും വിറച്ചിടുന്നൂ.......
കേഴുന്നു മാതാവാ പുത്രിതന്‍ കാല്ക്കലായ്
പോകല്ലേ,പോകല്ലേയെന്‍മകളേ

''ശ്രുതി''ലയസംഗീതമായൊരു ഗേഹത്തില്‍
അപ''ശ്രുതി''യൊന്നങ്ങു വന്നിറങ്ങി.....
സംഗീതവൈരിയാ ''കാക്ക''തന്‍ വരവിനാല്‍
''ശ്രുതി'' മകളങ്ങു പൊലിഞ്ഞുപോയി

കാളകൂടവിഷമുള്ളില്‍ നിറച്ചവന്‍
കളിച്ചൊല്ലിയവളെ വളച്ചെടുത്തു
കള്ളപ്രണയത്തിന്‍ ലക്ഷ്യാര്‍ത്ഥമൊന്നും
കളിയായിപോലുമിന്നവളറിയാ.....

കോടതിമുറ്റത്തു കാലുപിടിച്ചമ്മ
പൊന്‍മകളോടന്നു കെഞ്ചിയില്ലേ.....
പോകല്ലേ,പോകല്ലേ യെന്‍ മകളേ
നീ,യമ്മയെ വിട്ടെങ്ങും പോയിടല്ലേ

പിഞ്ചിളം പല്ലുകള്‍ പൂക്കുന്നമുന്നയാ
അമ്മതന്‍ മാറിലെയമുതം  ഭുജിച്ചവള്‍
അമ്മതന്‍ മാറിലെയമൃതകുംഭങ്ങളില്‍
ആ കാലോണ്ടുതന്നെ ചവിട്ടിയില്ലേ

താഴത്തും വെക്കാതെ തലയിലും വെക്കാതെ
മാറോടുചേര്‍ത്തു വളര്‍ത്തിയച്ഛന്‍
ആ മാറിലെ ചൂടേറ്റുയര്‍ന്നവള്‍
ആ മാറില്‍തന്നെയിന്നാഞ്ഞടിച്ചു.....

അറിയില്ല പെണ്ണേ നിനക്കെന്തു നഷ്ടമെ-
ന്നറിയുവാന്‍ നിനക്കിന്നു ബോധമില്ലാ....
കാമന്റെ മാറിലെ രതിസുഖമറിയുവാന്‍
എന്തിനു പെണ്ണേ നീ സ്വയം നശിപ്പൂ......

രാജകുമാരിയായ് നിന്നെവളര്‍ത്തിയ
മാതാപിതാക്കളെ നീമറന്നൂ......
സ്വന്തമായ് ചിന്തിക്കാന്‍ നിന്നെനീയാക്കിയ
സംസ്കാരഗേഹവും നീയൊഴിഞ്ഞൂ.....

ഇനിയെത്രപേര്‍ക്കുനീ പങ്കുവെക്കപ്പെടും
അറിയില്ല പെണ്ണേ നിന്‍ഗതിയേ.......
സുരലോകമെന്നു നിനച്ചുനീ ചെന്നിടം
''അ''സുരലോകമെന്നു നീയറിയും കാലം

ഒരു രക്ഷക്കായ് നീ തേടിയലയുമ്പോള്‍
ഭയക്കേണ്ട പെണ്ണേ ഞങ്ങളുണ്ടിവിടെ
നിന്‍ പിടിവാശിക്കു മുന്നില്‍ തോറ്റെങ്കിലും
നിന്‍ സോദരര്‍ ഞങ്ങള്‍ കാത്തിരിക്കും..
മൂത്തേടം

ഉടലൊരു സർപ്പം ( കവിത)

ഉടലൊരു സര്‍പ്പം
*****************
വസന്തം വന്നു, കഥപറഞ്ഞ മാമരങ്ങളൊഴിയവേ
കാല്പനീക നാകഭൂവിലേദൻതോട്ടം കരിയവേ
ദുഃഖഭാവം തൃണസമാനമെന്നുറക്കെച്ചൊല്ലുവാൻ
നാകകന്യ പുണർന്നിടുന്ന പ്രപഞ്ചസത്യമീ തൃണം

ഒഴിഞ്ഞവയറിലെരിഞ്ഞുയരും യാഗതീയണയ്ക്കുവാൻ
രാത്രികാലശലഭമായി തെരുവുതോറും പറന്നവൾ
ഒളിപരത്തും ജീവനാഥൻ വാനിലങ്ങുയരവേ
പൊളിഭയന്നു ഭീതിയോടെ പുല്ലുക്കാട്ടിലൊളിച്ചിടും

വയറെരിയുമഗ്നിതാപമറിഞ്ഞിടാത്ത കൂട്ടരോ!
പിഴച്ചകന്യഭൃഷ്ടയെന്നോതി ശ്രീമുഖം തിരിച്ചിടും
ജ്വലിച്ചുയര്‍ന്ന മിത്രഭാവമാഴിയില്‍ മറയവേ
മുഖംമറച്ചു ഭൃഷ്ടയെ തേടിയവരെത്തിടും

പിറന്നപാപമുള്ളിലഗ്നി ലാവയായൊഴുകവേ
നിറഞ്ഞകണ്ണു തുടച്ചവളഗ്നിയ് ജ്വലിക്കവേ
വിലയ്ക്കെടുത്ത രാത്രിരജ്ജമാറിലവളിതാ
പിറന്നപടി സര്‍പ്പമായിഴഞ്ഞിടുന്നു കൂട്ടരേ...
മൂത്തേടം

മടങ്ങാ കരിവണ്ട് ( കവിത)

മടങ്ങാ, കരിവണ്ട്
***********************
സസ്യജാലങ്ങളില്‍ പൂക്കള്‍ വിരിച്ചിടും
വസന്തമിങ്ങെത്തി പെണ്ണേ?

ഉള്ളിന്റയുള്ളില്‍ നോവു പരത്തിടും
പ്രണയവുമെത്തി പെണ്ണേ?

പകലിന്‍നിലാവത്തു സ്വപ്നങ്ങള്‍ നെയ്യുന്ന
കാമുകനെത്തി പെണ്ണേ?

സൂര്യാംശു ദര്‍പ്പണമാക്കി, ചിരിക്കുന്ന
ഇന്ദുപോല്‍ നീയും പെണ്ണേ?

പൊന്നാമ്പല്‍ "ശ്രീ"യായി പുഞ്ചിരി തൂകേണ്ട
മുഖമെന്തേ വാടി പെണ്ണേ?

രാഗം നിറഞ്ഞുകവിയേണ്ട കണ്ണുകള്‍
നിറയുവതെന്തേ പെണ്ണേ?

പ്രണയത്തിന്‍ ശീലുകള്‍ പാടേണ്ട ചുണ്ടുകള്‍
വിതുമ്പുവതെന്തേ പെണ്ണേ?

നെഞ്ചില്‍ തുടിക്കേണ്ട പ്രണയമിടിപ്പുകൾ
കേള്‍ക്കാത്തതെന്തേ പെണ്ണേ?

പകലോനൊരുക്കിയ ശീതളച്ഛായയില്‍
"വെന്ത"വനെത്തി പെണ്ണേ?

കാര്‍മുകില്‍വര്‍ഷമായ് നിന്നിലലിയുവാൻ
അവനിങ്ങെത്തി പെണ്ണേ?

പ്രണയപ്പൂവാടിയിന്‍ റാണി നീ മല്ലികേ,
കരിവണ്ടേ മറുക്കയാണോ?

വര്‍ണ്ണപതംഗത്തെ കണ്ടുഭ്രമിച്ചോ? യീ
കരിവണ്ടു പിരികയാണേ?

ഒട്ടും പതറണ്ട നിന്‍സുഖം മാത്രമേ
ഈ കരിവണ്ടു മോഹിച്ചുള്ളൂ.

(മൂത്തേടം)

ധിക്കാര രാമായണം ( കവിത)

ധിക്കാര രാമായണം
********************
ചത്ത മനസ്സിന്റെയുള്ളിൽ വിരിയുമോ?
ചെമ്പകംപോലുള്ള കാവ്യസൂനം
നിത്യവും മൃത്യുവെ പ്രീതനാക്കീടുമ്പോൾ
കാവ്യാങ്കണത്തിൽ ചിതയെരിയും

ആദിമഹാകവി പാടിയ കാവ്യത്തിൽ
ധിക്കാരമല്ലേ തെളിഞ്ഞു കാൺമൂ
ധിക്കാരം, ധിക്കാരം, ധിക്കാരം മാത്രമേ
രാമകഥയിൽ നിറഞ്ഞു നില്പ്പ്പൂ

വീര്യജനച്ഛനെ ധിക്കരിച്ചീട്ടന്നു
ആരണ്യയാത്രക്കു കോപ്പുകൂട്ടി
കാര്യം പറയുമ്പോളച്ഛന്റെ സത്യത്തെ
പാലിക്കാനെന്നു കളവുമോതി

ജാനകിയായവൾ ധിക്കാരം കൊണ്ടെത്രേ
ലക്കണരേഖ കടന്നുചെന്നു
മാരീചവാക്കുകൾ ധിക്കരിച്ചല്ലയോ
രാവണൻ സീതയെ കട്ടോണ്ടു പോയ്

ജ്യേഷ്ഠനാം ബാലിതൻ വാക്കു കേട്ടിട്ടാണോ
സുഗ്രീവൻ വാതിലടച്ചു പോന്നു
ഒളിയമ്പാൽ കൊന്നതു ധർമ്മധിക്കാര-
മല്ലെന്നു ചൊല്ലുവാനായിടുമോ?

ധിക്കാരംകൊണ്ടുതൻ പക്ഷം കരിഞ്ഞൊരു
സമ്പാതി തന്നുടെ വാക്കുകേട്ടു
ലങ്കക്കു ചാടിയ സുന്ദരൻ മർക്കടൻ
ലങ്കാപതിമുന്നിൽ ധിക്കാരിയായ്

ധിക്കാരമേറും നിശാചരവീരർകൾ
വാലറ്റമഗ്നികൊളുത്തി വിട്ടു
ധിക്കാരമേറിയ കുട്ടിക്കുരങ്ങപ്പോൾ
ലങ്കയെ മൊത്തമെരിച്ചു വിട്ടു

കാലമധികമായ് വൈകാതെ രാഘവൻ
ധിക്കാരിപാശിക്കു പാഠം ചൊല്ലി
ആഴികടന്നു ദശരഥനന്ദനൻ
ലങ്കേശൻതന്റെ തലയറുത്തു

ധിക്കാരിയായി പിരിഞ്ഞു വന്നുള്ളോനാം
രാവണസോദരൻ രാജാവായി
ധിക്കാരി വഹ്നി തിരിച്ചു കൊടുത്തതാൽ
രാമനും സീതയെ കൂട്ടിപ്പോന്നു.

ചൊല്ലുവാനേറെയുണ്ടിനിയുമെന്നുള്ളിലായ്
രാമായണത്തിലെ ധിക്കാരങ്ങൾ
ഉത്തരരാമായണത്തിൽ നിറയുന്നു
ധിക്കാരക്കഥകളിനിയുമേറേ.
(മൂത്തേടം)

ഞാൻ (കവിത)

ഞാൻ
*******
കിഴക്കിൻ്റെ വാനിൽ പ്രഭാതം വിരിഞ്ഞോ?
ചെമക്കുന്നോ, ധരിത്രിക്കു തുണ്ഡം തെളിഞ്ഞോ?
പ്രസൂനങ്ങളെല്ലാം വിടർന്നങ്ങുനിന്നോ?
പറക്കുന്നതില്ലേ പതംഗങ്ങളെല്ലാം?

പ്രപഞ്ചത്തിനാകെ പ്രകാശം പരത്താൻ
തെളിഞ്ഞുള്ള ഭാവം, എനിക്കുള്ളതല്ല
പിറക്കുന്ന നേരത്തിരുട്ടിൻ്റെ ദീപം
തെളിച്ചല്ലെ ദേവൻ പറഞ്ഞെന്നെവിട്ടു

കടുത്തുള്ളവാക്കെ ശ്രവിക്കേണ്ടതില്ല
ചെവിക്കല്ലുരണ്ടും തകർത്തല്ലെ വിട്ടു
വിധാതാവു കാരുണ്യവാനെന്നറിഞ്ഞും
മനസ്സാൽ തൊഴുന്നേൻ തൃപാദാംബുജങ്ങൾ

ഹ! രാഷ്ട്രീയമെന്നുള്ള പോരിൻ്റെ മാർഗ്ഗം
ജനത്രിക്കു ദു:ഖം കൊടുക്കുന്ന നേരം
അറിഞ്ഞെന്നു ഞാനും നടിക്കാതിരിക്കാം
നയത്തോടെയെന്നാലുയിർവാഴ്ന്നുപോകാം

ഇരുട്ടിൻ്റെ വക്താക്കളാകുന്ന മാർഗ്ഗം
വരത്തൻ്റെയാണെന്നറിഞ്ഞുള്ള നേരം
തിളയ്ക്കുന്നതില്ലെൻ്റെ കീലാലമൊട്ടും
ശവംപോലെയായാലുയിർപ്പിച്ചകിട്ടും

തിരഞ്ഞില്ല ഞാനും, കഴിഞ്ഞുള്ള കാലം
പ്രഭാപൂർണമായുള്ള ഭൂതത്തെയിന്നും
അറിഞ്ഞും, അറിഞ്ഞില്ലയെന്നുള്ള ഭാവം
നടിക്കുന്നയെന്നെപ്പഴിക്കേണ്ടതുണ്ടോ?

ഉദിക്കുന്നു ഭൂവിൽ, നഭസ്സിൻ പ്രകാശം
'സു' വാദർശ്ശഹാരം ഗളത്തിങ്കലിട്ടോർ
തനിക്കുള്ളതെല്ലാം സമാജത്തിനാക്കി-
ത്തപസ്സിൻ്റെ മാർഗ്ഗേച്ചരിക്കുന്ന വീരർ

നിറയ്ക്കാമവർതന്റെ പന്ഥാവിലെല്ലാം
മനസ്സിൻ്റെയുള്ളിൽ നിറഞ്ഞുള്ള മോദം
പദംവച്ചുനീങ്ങേയവർപാതനീളേ
മനസ്സോടെ ഞാനും മലർമെത്തയാകും
മൂത്തേടം

പ്രണയം ( കവിത)

പ്രണയം....പ്രണയം....പ്രണയം
****************************
പ്രണയമല്ലാതെന്തുഞാനെഴുതുവാൻ
പ്രണയം ചുരത്തുമീ മനസ്സിനുടയോൻ
പ്രണയം വിരിയുമാ മലർവാടിതന്നിൽ
പ്രണയാതുരനായ്ഞാൻ പാടിനടക്കട്ടെ

പ്രപഞ്ചത്തിനാധാര രൂപമീപ്രണയമേ
പ്രായം നികത്തും കാലമീപ്രണയമേ
പ്രേയസിക്കേറ്റം പ്രിയവുമെൻപ്രണയമേ
പ്രാണനായവനിയിൽ നിറവതും പ്രണയമേ

പ്രണയം വിരിയുമാത്താമരപൊയ്കയിൽ
പ്രണയം മൂളിപറന്നിടാമൊരു ഭൃംഗമായ്
പ്രാണനെ പ്രാണനാൽ പ്രണയിക്കും നേരത്ത്
പ്രാണന്റെ പ്രാണനായ് കാത്തിടാം നിന്നെഞാൻ
(മൂത്തേടം ) 12-08=2016

കാതലി ( കവിത)

കാതലി
*******
കാലം തികയാതെ കാലൻ വിളിക്കുന്നു
കാലന്റെ വരവിനായ്കാക്കുമീ നേരത്ത്
കാരണമെന്തെന്നറിയാതെൻ മാനസം
കാതലൊരുക്കിയ നോവിനാൽ  പിടയുന്നു

കാതലീ കാതര,യെൻ മനോമോഹിനി
കാലാതിവർത്തിയാമിതിഹാസരൂപിണി
കണ്ണന്റെ രാധയായ് എന്നോ പിറന്നവൾ
കാലം മാറയ്ക്കാത്ത സ്നേഹസ്വരൂപിണി

കാരണംകൂടാതൊരുനാൾ പിരിയുമ്പോൾ
കരളിനകത്തൊരു നെരിപ്പോടെരിയുന്നു
കാലന്റെ പാശമതെന്നെ പുണരവേ
കാലനെ ജയിച്ചിടും സാവിത്രിയാണോ നീ

കാലം വരിച്ചു ഞാൻ നിന്നെപ്പിരിഞ്ഞാലും
കാതരേ, യെന്നെകരുതി, കാലം കളയല്ലേ
കാലത്തെ താണ്ടുവാൻ കൂട്ടായൊരുത്തനെ
കരളിന്റെ കരളായി കൂടെനീ കൂട്ടണം

കാലത്തിൻ നിയതിയാൽ നിന്നെപ്പിരിയുന്നു
കാലം പറയുന്നു പുനർജന്മമുണ്ടെന്ന്
കാലത്തിൻ  വാക്കുകളുണ്മയെന്നാകിലോ!
കാതലീ നീയെനിക്കമ്മയായ് മാറണം.
(മൂത്തേടം )

സ്ത്രീ ( കവിത)

സ്ത്രീ
********
അമൃതമാകുമീ പ്രണയരൂപത്തിൽ
നഞ്ചുചേർക്കവേ അടിപതറിടും

പ്രിയമൊഴുകിടും അരുവിപോലവേ
പ്രേയസിമനം ഗമിച്ചിടും കാലം
പ്രിയനവനൊരു പുതിയ  പൂവിനെ
പ്രിയമോടങ്ങു നെഞ്ചിലേറ്റിയാൽ

കുതിച്ചുപാഞ്ഞിടും കരാളരുപമായ്
പ്രണയരൂപത്തിൽ മരണചിന്തകൾ
കുതിച്ചുപാഞ്ഞിടും മുന്നിലേക്കവൾ
മരണസാഗരം സ്വന്തമാക്കിടാൻ

തന്നെവേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന്
ഉറച്ചമനമോടെ തിരിഞ്ഞു നില്ക്കണം
അബലയല്ലയെന്നറിക നീയെന്നും
അവനിവാഴുവാൻ ശക്തയായവൾ

സൃഷ്ടിയും നീ, സ്ഥിതിയും നീയല്ലോ!
സംഹരമൂർത്തി ദുർഗ്ഗയും നീയേ
അമൃതരുത്തിടും അംബയും നീയേ
അറിവരുത്തിടും വാണിയും നീയേ

ത്രേതത്തിലെ സീതയായതും
ദ്വാപരത്തിലോ  കൃഷ്ണയായതും
സംഘകാലത്തെ കണ്ണകീ രൂപം
അമൃതരൂപിണി ലളിതയും നീയേ

മാതൃഭാവത്തിൽ അംബിക നീയേ
സ്ഥിതിഭാവത്തിൽ ലക്ഷമിയും നീയേ
പ്രണയഭാവത്തിൽ രതീദേവിക്കൊപ്പം
സംഹരത്തിലോ ദുർഗ്ഗയും നീയേ

വിവിധഭാവത്തിലുലകുകാത്തിടും
സ്ത്രീ സ്വരുപമേ നമസ്കരിക്കുന്നു
പാദപത്മങ്ങൾ  മനസ്സാൽ തൊട്ടുഞാൻ
ഇദയകോവിലിൽ പ്രതിഷ്ഠിച്ചീടട്ടേ.
(മൂത്തേടം ) 16_08_2016

മൂഢാനുരാഗം ( കവിത)

മൂഢാനുരാഗം
************
വിശ്വനാഥൻതന്റെ വാമപ്രകൃതിയാം
ശ്രീപാർവ്വതി! നിന്നെ കൈതൊഴുന്നേൻ

ഉള്ളിന്റെയുള്ളാകും ശ്രീകോവിലിൽ നിന്റെ
കാഞ്ചനരൂപം പ്രതിഷ്ഠിച്ചു ഞാൻ

ശംഖുസുമങ്ങളാൽ ഹാരങ്ങൾ തീർത്തു ഞാൻ
ആ ഗളനാളമലങ്കരിക്കാൻ

തെച്ചിമന്ദാരകുസുമജാലങ്ങളാൽ
നിൻപാദപദ്മമലങ്കരിച്ചു

കസ്തൂരി, മഞ്ഞളും കുങ്കുമം, ചന്ദനം
ചേരുംകളഭമൊരുക്കിവച്ചു

കൺകളിൽ കൺമഷി നന്നായെഴുതുവാൻ
നല്ല മഷിക്കൂട്ടൊരുക്കിവച്ചു

ഇത്യാദിയെല്ലാമലങ്കാരമായപ്പോൾ
നിൻരൂപമുജ്ജ്വലമായിത്തീർന്നു

കാമശരത്തിനു തെല്ലുമറിയില്ലേ
കാമഹാരിയാകും നിൻനാഥനെ ?

അറിയാതെയപ്പോൾ നിന്നെ പ്രണയിച്ചു
മൂഢനാം പാമരനീ ജീവനും

മാതേ! മഹാമായേ മന്നിക്കവേണ്ടും നീ
മൂഢാനുരാഗമാം ചിന്തകളെ.

മൂത്തേടം

കാലം തെറ്റി ( കവിത)

.
കാലംതെറ്റി
***********
പ്രണയം പരത്തും മനസ്സേ മടങ്ങുക
പ്രായം നിനക്കനുയോജ്യമല്ല.
നാമംജപിച്ചു, കാലനെ കാക്കാതെ
കാലംകഴിക്കുന്നതാർക്കുവേണ്ടി?
കാലംകഴിഞ്ഞു, പെയ്യുന്ന വർഷമേ
നിനക്കാകില്ലവനിയിൽ നന്മ ചെയ്യാൻ.
കാലംകഴിഞ്ഞുദിക്കുന്ന രാഗമേ
നിനക്കാകില്ല പ്രണയത്തിനൊളിപകരാൻ.
നഷ്ടസ്വപ്നങ്ങളെ പണിയുവാനായെൻ
നഷ്ടപ്രണയമേ, ഉദിക്കല്ലേ വീണ്ടും.
പുലരിയിലുദിക്കേണ്ട രാഗാർദ്രമാനസം
അന്തിയിലുദിച്ചാലതു തവറുതന്നെ....
പ്രായം തീർത്തൊരാ വേലികൾക്കപ്പുറം
മരണമെന്നുള്ളൊരു നിത്യസത്യം.
പറുദീസനഷ്ടത്തെ ഉണ്മയെന്നുണർന്നിടാം
ചെംറോജാവളയങ്ങൾ നെഞ്ചിലുമേറ്റിടാം.
മടങ്ങുന്നു ഞാന്നെൻ പ്രായം വിധിച്ചൊരു
കർമ്മങ്ങൾക്കയുള്ള ഭൂമി തേടി.
വീണ്ടും മരുവായി മാറ്റണം മനസ്സിനെ
കള്ളിമുൾമാത്രം വിരിയേണമെന്നുമേ!!!!
മൂത്തേടം

കവി ( കവിത)

കവി
*****
രാഗലോലനാം പാട്ടുകാരനിൻ
മോഹവാടിയിൽ പൂത്തചെമ്പകം

പൊന്നുഷസ്സുപോൽ വർണ്ണമാർന്നവൾ
ദു:ഖഹാരിയായ് വന്നുനില്ക്കവേ

ഹൃത്തടത്തിലായ് മന്ദിരംകെട്ടി
ഇഷ്ടദേവിയായ് പൂജചെയ്യവേ

മന്ത്രമോതിടും മന്ദമാരുതൻ
തെല്ലിടയ്ക്കുള്ളിൽ പിൻതിരിഞ്ഞുവോ?

നെഞ്ചകത്തിലെയാലിലയ്ക്കിന്നു-
ത്തെല്ലുവാട്ടവും വന്നുചേർന്നുവോ?

പൂർണ്ണനല്ലഞാനെന്നിരിക്കിലും
പൂർണ്ണമാകുമെൻ രാഗനോവുകൾ

നിൻപദങ്ങളിൽ വീണുറങ്ങവേ
തട്ടിമാറ്റിയോ നിൻ്റെ മാനസം

മാത്രയൊന്നുമേ നൊന്തതില്ലയോ?
ചൊല്ലിടേണമേ കാവ്യസുന്ദരി!

ദേഹമിന്നു ഞാൻ വഹ്നിദേവനായ്
കാഴ്ച്ചവെച്ചിടാം പുഞ്ചിരിക്കു, നീ

എന്നിരിക്കിലും ദേഹിയെന്നുമേ
ചേവടികൾക്കു മെത്തയായിടും
(മൂത്തേടം)

ഇതെങ്കിലും പറയണ്ടേ ( കവിത)

ഇതെങ്കിലും പറയണ്ടേ?
***********************
അരചർക്കറിയാമോ ഹൃത്തടം പിടയുമ്പോൾ
രക്തപുഷ്പാഞ്ജലിയായക്ഷരസംഘാതങ്ങൾ
കവിതൻ ഗർഭത്തിങ്കൽ വിരിയും സുമങ്ങളിൻ
പിറപ്പേ,തവിർക്കുവാൻ കഴിയില്ലൊരു കാലം

നാകാനുഭൂതികളെ വരിയായ് പകരുവോൻ
നരകയാതനയെയുള്ളത്തിൽ പേറീടുന്നു
നരനായ് നാരായണൻ ഭൂമിയിൽ പിറന്നാലും
നീരജഭാവമോടെത്തെളിയും നരാധമർ

വിധിയെന്നുരയ്ക്കുന്നോർ പിതൃഭാവങ്ങളായി
വിണ്ടലം കൊണ്ടുപോലും പത്തായം നിറയ്ക്കുവോർ
വിടൻമാരായിമാറുന്നിടയഗേഹങ്ങളിൽ
വിധിയെ തടയുവാനരുതാ നാരീജനം

കറുത്ത തുണിയൊന്നാൽ മിഴികൾ മൂടിക്കെട്ടി
കണ്ണുകൾത്തെരിയാത്ത കുരുടിപ്പെണ്ണാളവൾ
കറുത്തഗ്രന്ഥക്കെട്ടെ ചുമന്നു നടക്കുന്നോർ
കറുപ്പേ വെളുപ്പാക്കിത്തെളിയുന്നവളിടം

ഈച്ചര ദല്ലാളന്മാരിച്ചീച്ചി നീട്ടും നേരം
ഈടറവറിയാതെ ശിരസ്സു കുനിക്കുന്നോ!
ഈറം ചുമക്കാനായ് ഗർദ്ദഭങ്ങളല്ല നമ്മൾ
ഈറ്റുപുലിപോലെ മുന്നോട്ടു കുതിക്കേണ്ടേ?

ഇനിയുമെന്തു ചൊല്ലാൻ, അറിയും സഹൃദയാ!
ഇടനെഞ്ചിലിടയ്ക്കിടെയിടിവെട്ടിടുന്നില്ലേ?
ഈ മണ്ണിൽ മറച്ചുള്ള ക്ഷത്രിയ ഭാവങ്ങളെ
ഇനിയും തിരയാതെ സ്വസ്ഥമായുറങ്ങുന്നോ?
(മൂത്തേടം)
നീരജം= കഴുനായ,
ഇച്ചീച്ചി, ഈറം= മലം
ഈടറവ്= അഭിമാനക്ഷതം

ആരു നീ ( കവിത)

ആരു നീ
*********
ചെമ്പനീർസൂനമേ നിൻമൃദുമേനിയിൽ
ചുംബനം ഞാനൊന്നു നല്കിടട്ടേ?

ഗീതഗോവിന്ദത്തിൽ നായികാഭാവത്തിൽ
രാധയെന്നുള്ളൊരാ സുന്ദരിയെ !

മാറോടു ചേർത്തുപിടിച്ചൊരാ കണ്ണൻ്റെ
കള്ളക്കുസൃതികൾ കാട്ടിടട്ടേ?

കാർവർണ്ണൻ വേണുവാൽ രാഗമോതീടേ നിൻ-
മാറിടം മെല്ലെ ത്രസിച്ചതില്ലേ?

ചെന്തളിർമേനിയിൽ മന്ദസമീരനായ്
ഗോവിന്ദൻകൈത്തലം മേയുംനേരം

കോരിത്തരിച്ചിടും ഗോപീതനുപോലെ
വേപഥു പൂണ്ടങ്ങു നില്ക്കയാണോ?

വാനിലായ് ചന്ദ്രിക പുഞ്ചിരി തൂകവേ
കാമാർത്തയാകുമാ ഭൂമിയെപ്പോൽ

തൊണ്ടിപ്പഴത്തിനും നാണമേകുന്ന നിൻ-
ചെഞ്ചുണ്ടു രണ്ടുമേ ഈറനായി.

കാളിന്ദീതീരത്തു കണ്ണനെക്കാത്തൊരു
നിത്യസുഭഗയാം രാധയോ നീ?

സാരംഗം മീട്ടീട്ടവനെ പ്രണയിച്ച
നിത്യതപസ്വിയാം മീരയോ നീ?

ആരുനീയാരുനീയാരുനീ ചൊല്ലുക
ഹൃത്തെത്തിരുടിയ സൂനമേ നീ?
മൂത്തേടം

നഷ്ടപ്രണയം ( കവിത)

നഷ്ടപ്രണയം
****************
നഷ്ടമായെങ്കിലും ഇഷ്ടമാണോമലേ!
നിൻ മിഴിയോരത്തെ പ്രണയാർദ്രവീചികൾ
കഷ്ടമാണെങ്കിലും ഇഷ്ടമാണോമലേ!
കരളിൽ നീ വിടർത്തിയ പ്രണയാർദ്രനോവുകൾ

കാലത്തിനപ്പുറം പൂവായ് വിടരുമാ-
രാഗത്തിൻ വിത്തുകൾ നീ വിതച്ചില്ലയോ
കാലം പറയാത്തൊരാ കഥകളെല്ലാമെൻ
രാഗാർദ്രമാനസം കവിതയായ് പേറുന്നു

അന്നെനിക്കേകിയ പ്രണയസന്ദേശങ്ങൾ
കാലത്തിൻ നോവുകൾ  മായ്ച്ചതില്ലിന്നുമേ
ആരുമറിയാതെയിന്നും ഞാൻ കാക്കുന്നു
കാലാതിവർത്തിയായ്  നിൻ പ്രണയകാവ്യങ്ങളേ

വിശ്വം വിളങ്ങുമാ പ്രണയകവ്യങ്ങളിൽ
നായകഭാവമായ് ഞാനൊരുങ്ങീടവേ
വിശ്വത്തിൻ സൗന്ദര്യമാകെ സ്വരൂപിച്ചു
നായികാഭാവത്തിൽ നീയിരുന്നീലയോ

വിധിയുടെ ക്രൂരമാം കളിയരങ്ങിലെ
കളിവിളക്കിൻ തിരിയാളിപടർന്നതും
വഹ്നിയിൻനാളങ്ങൾ നമ്മെപൊതിഞ്ഞതും
കൈവിട്ടുപോയൊരാ പ്രണയസ്വപ്നങ്ങളും

ഇന്നുമെന്നോർമ്മയിൽ നന്നായ് തെളിയുന്നു
കാലം കടന്നൊരീ  ജീവിതസന്ധ്യയിൽ
ഇനിയൊരുജന്മമുണ്ടാകയെങ്കിലോയീ
കണ്ണന്റെ രാധയായ് നീ പിറന്നീടേണം
( മൂത്തേടം )

വിധി( കവിത)

വിധി
***********
എത്രനാളിതുപോലെ കാത്തുകാത്തിരിക്കണം
എത്രയോ ഋതുക്കളും കൺമുന്നിൽ മറഞ്ഞില്ലേ
വിറക്കുംകരങ്ങളേ നിന്മുന്നിൽ നീട്ടിക്കൊണ്ട്
മരണദേവാ നിന്നെ കാത്തുഞാനിരിക്കുന്നു

മാതാവിനുദരത്തിൽ കഴിഞ്ഞ കാലങ്ങളെ
മാറ്റാരോ പറഞ്ഞൊരു അറിവുമാത്രമുള്ളിൽ
മാതാവിൻ മടിയിലായ്‌  അമുതം ഭുജിച്ചതും 
മറ്റാരോ പറഞ്ഞതും ഓർമ്മയിലിരിക്കുന്നു 

ബാല്യവും കൌമാരവും താണ്ടി ഞാൻ വളരവേ
മാതാവിൻ നെഞ്ചകത്തെയാലില വിറച്ചില്ലേ
പുത്രനെന്നുയർച്ചക്കായ് സ്വയമായെരിയവേ
മാതാവിൻ  മുഖശ്രീയോ "വൈരം" പോൽ തിളങ്ങീലേ

നവപ്രതീക്ഷകളെൻ  ഹൃത്തിങ്കൽ  വിരിയവേ
മനസ്വിനിയൊരുവൾ കൂട്ടായികൂടെക്കൂടി
പുതിയജീവിതത്തിൻ വഴിയിലെവിടെയോ
മാതാവിൻ കരങ്ങളെ വിട്ടുഞാൻ വിലകീല്ലേ

കാലങ്ങൾ  കഴിയവേ സുതനും  പിറന്നില്ലേ
ഹൃത്തിലോ  പുതിയതാം വർണ്ണങ്ങൾ  വിതറിയും
കിഴക്കുവിരിയുന്ന അരുണ ശോഭയ്ക്കൊപ്പം
ഹൃത്തിലോ വിടരുന്നു മോഹത്തിൻ പ്രതീക്ഷകൾ

കാലങ്ങൾ  കഴിയവേ മോഹങ്ങൾ  വളർന്നേപോയ്
തനിക്കുതാനും പിന്നെ പുരയ്ക്കു തൂണും  മാത്രം
എന്നതും മറന്നുപോയ് മോഹങ്ങൾ ജ്വലിക്കവേ
കാലങ്ങൾ  തിരിയുന്നു വെറുക്കപ്പെടുന്നോനായ് 

ഇന്നിതാ മരണത്തിൻ ദേവനെ കാത്തുഞാനീ
കടയിൻ തിണ്ണമേലേ  ഒതുങ്ങിക്കഴിയുന്നു
കൊഴിഞ്ഞ ജീവിതത്തിൻ വഴിയിലെവിടെയോ
കൈവിട്ടൊരു അമ്മതൻ കൈകളെ തിരയുന്നു

അകലെ ആകാശത്ത്‌, ദക്ഷിണമംബ രത്തിൽ
കൈകളെ രണ്ടും നീട്ടി എന്നെക്കാത്തിരിക്കുന്നു
അമ്മതൻ  വാത്സല്യത്തെ വീണ്ടും നുകരാനായ്
മരണദേവാനാം നിൻ  അടിമലർ  തൊഴുന്നേൻ
( മൂത്തേടം )

എൻ്റെ കാമുകി (കവിത)

എന്റെ കാമുകി
*************************
അലോകലാവണ്യ കുസുമമൊന്നുവിടർന്നിരുന്നു
ഉലോക ഭ്രമരനയനങ്ങൾക്കനുഭൂതിയായി
സഹസ്രഫണനും  വർണ്ണനക്കസാധ്യയായി ,ഭുവിൽ 
തിളങ്ങി മലരേ പൗർണമിചന്ദ്രികയെന്നപോലെ

വിണ്ണിൽ വന്നു നിരന്നു വാനവരാകാഴ്ചകാണാൻ
മണ്ണിൽ വിടർന്നൊരതിമോഹനമാതാസ്വദിക്കാൻ
കണ്ണായിരൻ തന്നെമറന്നു പ്രേമ വിവശനായ്  
പെണ്ണേ നിൻ മോഹനരൂപ സൗന്ദര്യദാസനായി

പൂർവ്വാംബരം അരുണിമ പടർന്ന കാലം
മണ്ണിൽ വിളങ്ങിയൊരു  കാഞ്ചന രൂപഭംഗി
ബാലർക്കനിൻ ശോണിത ശോഭ കെടുത്തിടുമ്പോൾ
അരുണ രഥവേഗശതമിരട്ടിയാക്കി

പൂർവ്വാബരം വർണ്ണശബളമാക്കി
ബാലാർക്കനിൻ വദനദീപ്തി തിളങ്ങിടുമ്പോൾ
പൃഥ്വിക്കു നവ്യാനുഭൂതിയായി
മലരേനിൻ  മുഖദീപ്തി വിളങ്ങിടുന്നു 

ഹിമാംശുരഹിത നടുരാത്രിപോലെ
കാർവർണ്ണമൊത്തിടും ഘനകേശഭാരം
മലരടിതൊട്ടു രാഗമോതിടുമ്പോൾ
മലരമ്പൻമലർക്കണയേറ്റപോലെ

ത്രൈലോക്യ സൗന്ദര്യമാകെ സമാഹരിച്ചു
നീയെന്നൊരു മോഹനരൂപ സൃഷ്ടിചെയ്ത
കമലാസനാ, നിൻ  പാദപദ്മം മനസ്സാൽ 
സാഷ്ടാംഗം  തൊട്ടുതൊഴുതിടുന്നേൻ

(മൂത്തേടം)

പ്രണവം ( കവിത)

പ്രണവം
*************
ഇന്നുഞാനെഴുതുന്നില്ല പ്രിയേ
നിന്നെക്കുറിച്ചൊരു വാക്കുപോലും
ഉള്ളിന്റെയുള്ളിൽ തിരമാലപോലെ
പ്രണയസംഗീതമങ്ങലയടിക്കേ!

കരിനീലമിഴിയോരത്തു വിരിയുമാ
രാഗത്തെക്കുറിച്ചെന്തെഴുതാൻ
തൊണ്ടിപഴംപോലും നാണിച്ചു പോയിടും
ചുണ്ടിന്റെ മാധുര്യം ഞാൻ നുകരേ!

ഇന്ദുവുണരാ,യാമത്തെ പോലെനിൻ
കാർക്കുന്തൽ കെട്ടങ്ങഴിഞ്ഞുവീഴേ
നന്നായി പാടിപഠിച്ചൊരാ പാട്ടുകൾ
പാടാൻ കഴിയാതെ ഞാൻ മൂകനാകേ!

പ്രണയാർദ്രമാം നിൻമൊഴിമുത്തുകൾ
സപ്തസ്വരങ്ങളായ് മാറിടവേ
പതിനാറായിരത്തെട്ടു രാഗങ്ങളു- പ്രണവസംഗീതമായ് മാറിടുന്നു.

സന്ധ്യതൻ ശോണിമ ചാലിച്ചെഴുതിയ
നിന്നുടൽശോഭയെൻ കൺകുളിർക്കേ
ഹിമശൈലപുത്രിയെന്നുള്ളിൽ നിനച്ചിതാ
അഞ്ജലീബദ്ധനായ് നിന്നിടുന്നു.
( മൂത്തേടം ) .

ഇതാ രാധ (കവിത)

ഇതാ രാധ
**********
കണ്ണനെ കാണുവാൻ രാധയിരുന്നോരാ
കാളിന്ദിത്തീരം കഥപറയും

കൂട്ടരുമൊത്തെന്നും ഗോക്കളെ മേയ്ക്കുന്ന
ഗോപാലൻതൻ്റെ കഥപറയും

കാളിയഗർവ്വത്തെ കാലനം ചെയ്തൊരാ
കാല്ച്ചിലമ്പിൻ്റെ കഥപറയും

ഗോവർദ്ധനഗിരി കൈകളിലേന്തിയ
ഗോവിന്ദൻതൻ്റെ കഥപറയും

രാധതൻ ഹൃത്തിലായ് പൂത്തുനിന്നുള്ളോരാ
രാഗന്ധിപ്പൂവിൻ കഥപറയും

പ്രാണൻ്റെ പ്രാണനായ് രാധ പ്രണയിച്ച
പ്രേമാനുരാഗ കഥപറയും

ദ്വാരക തന്നിലെ പൊന്നൊളി കണ്ടപ്പോൾ
താശിമറന്ന കഥപറയും

വിണ്ടലം പോലുള്ള മന്ദിരം കണ്ടപ്പേൾ
വീടുമറന്ന കഥപറയും

മൊഞ്ചുള്ള പെണ്ണുങ്ങളെട്ടെണ്ണം വന്നപ്പോൾ
തഞ്ചത്തിൽ രാധയെ വിട്ടു കണ്ണൻ

കണ്ണനെ കാണുവാൻ രാധയിരുന്നോരാ
കാളിന്ദിത്തീരം കഥപറയും

കണ്ണനെ മാറിൻ്റെയുള്ളിൽ പ്രതിഷ്ഠിച്ച
കാമിനിതൻ്റെ കഥപറയും

കണ്ണൻ പിരിഞ്ഞതാൽ പാടാൻ മറന്നൊരാ
കോലകുഴലിൻ കഥപറയും

കണ്ണന്റെ  വേണു  ചുരത്തിടും നാദത്തെ
കേൾക്കാതെ ഗോക്കളുമക്ഷമരായ്

വൃന്ദാവനത്തിലെ ജാലകമൊക്കെയും
വന്ധ്യയെന്നോണം തലകുനിച്ചോ?

കണ്ണനെ കാണാതെ നെഞ്ചകം വിങ്ങുന്ന
കായമ്പുവർണ്ണയാമായർപ്പെണ്ണിൻ

രാഗം മറന്നിട്ടു കൊട്ടാരം പൂകിയ
രാമകനീയാനു മാപ്പു നല്കും

നാരീകുലത്തിലെയുത്തമയായുള്ള
നാരീമണി രാധേ! കുമ്പിടുന്നേൻ.
(മൂത്തേടം)