Monday, December 31, 2018

സീതയോട് ( കവിത)

സീതയോട് (അഥവാ) രാമന്റെ ദുഃഖം
***********************************
ആരുമറിയാതെയെന്മനക്കോട്ടയിൽ
അന്തഃപ്പുരമൊന്നൊരുക്കിവെച്ചു
അംബരം പൊൻനിറം തൂകുന്ന വേളയിൽ
ആരുമറിയാതെ കൂട്ടുകൂടാൻ

അംബരമംബരം തൂകുമീ വേളയിൽ
അബുജലോചനേ നിന്നെത്തഴുകിടും
അംബരനാഥന്റെ പൊൻകിരണങ്ങളും
അബുജേ നിന്നുടൽ കാന്തിയോടൊക്കുമോ!

ആയിരം ജന്മസുകൃതത്താലല്ലയോ
ആരോമലേ നീയെൻ സ്വന്തമായ്ത്തീർന്നതും
അന്തണരാവണൻ നിന്നെ കവർന്നപ്പോൾ
ആയുധശക്തിയാൽ നിന്നെ ഞാൻ വീണ്ടതും

ആയിരമായിരം കേൾവിയെ തീർക്കുവാൻ
അഗ്നിപരീക്ഷയിൽ വഹ്നിയെ വെന്നി നീ!
ആരോ പറഞ്ഞ പൊഴിയതു കേട്ടു ഞാൻ
അടവിതൻ മദ്ധ്യേ, നിന്നെക്കളഞ്ഞതും

അശ്വമേധത്തിന്നായ് കാഞ്ചനരൂപത്തിൽ
അംബികേ നിന്നുടൽ വീണ്ടും വരിച്ചതും.
അടവിതൻ മദ്ധ്യേ, നിന്നെക്കളഞ്ഞ ഞാൻ
ആശ്രമവാസിയായ് നീയെന്നറിഞ്ഞതും

അഗ്നിപരീക്ഷണം വീണ്ടുമൊരുക്കി ഞാൻ
ആര്യേ, നിനക്കായെൻ കൈകൾ വിരിച്ചതും
അഗ്നിയെ വെന്നിയും, എന്നെ കടന്നും നീ
അമ്മയാം ഭൂമിയെത്തന്നെ വരിച്ചില്ലേ?

അരചന്റെ ആചാരനിഷ്ഠകളൊക്കേ...
ആര്യേ, നിനക്കന്നേ അറിവുള്ളതല്ലേ?
ആയിരമായിരം വർഷങ്ങൾ താണ്ടിയും
അവനിയിലിന്നും പഴിയെനിക്കല്ലോ!
(മൂത്തേടം ).

No comments:

Post a Comment