Monday, December 31, 2018

താമരസ ( കവിത)

താമരസ
*********
വിതുമ്പുന്ന ഹൃത്തിൻ്റെ തേങ്ങലായ്ത്തീരുന്ന
കനവുകളൊരുപാടു കണ്ടിരുന്നു

പകലോനൊരുക്കിയ നിറമുള്ള  സന്ധ്യയിൽ
കനവുകൾക്കെന്നും മണിത്തിളക്കം

അംബരം സിന്ദൂരം ചാർത്തുന്ന നേരത്ത്
നെഞ്ചകമാകെ കുളിരുകോരും

അവിടെ വിരിയുന്ന ചെന്താമരപ്പൂവി-
ലവളുടെ മുഖശ്രീ തെളിഞ്ഞു കാണും

വാനവുമാഴിയുമധരങ്ങൾ ചേർക്കുന്ന
ചക്രവാളസീമയിലൊന്നു നോക്കി

അവളുടെ ചെഞ്ചുണ്ടെന്നിൽ പകരുന്ന
മാധുര്യമൊക്കെ നുണഞ്ഞിറക്കും

കാണുന്ന പൂക്കളിലെല്ലാം തെളിഞ്ഞതും
അവളുടെ മുഖകാന്തിയായിരുന്നു

മെല്ലെത്തഴുകുന്ന മാരുതൻ തന്നതും
അവളുടെ നറുമണമായിരുന്നു

രജനിയിൽ, ലാവു പരത്തുന്നയിന്ദുവി-
നെതിരിയുമവൾ മാത്രമായിരുന്നു

പുലരിയിലാസ്യം കുനിച്ചങ്ങു പോകയായ്
പനിമതി നാണം നിറകയാലെ

എന്നുള്ളിൽ കളകളം പാടുന്ന പൊയ്കയിൽ
ശതപത്രിയൊന്നേ വിരിഞ്ഞതുള്ളു

മന്ദാകിനിക്കുള്ളം കൊതിയേറും, തന്നിലും
ശ്രീപർണമിത്തരം വിടർന്നുകാണാൻ

ചിത്രപതംഗമായ്,മാറിയവളുടെ
ദളങ്ങളിലെത്തി തപമിരിക്കും

ശൃംഗാരരാഗങ്ങളൊരുപാടു മൂളി ഞാൻ
അവളുമായാനന്ദ നൃത്തമാടും
(മൂത്തേടം)

No comments:

Post a Comment