താമരസ
*********
വിതുമ്പുന്ന ഹൃത്തിൻ്റെ തേങ്ങലായ്ത്തീരുന്ന
കനവുകളൊരുപാടു കണ്ടിരുന്നു
പകലോനൊരുക്കിയ നിറമുള്ള സന്ധ്യയിൽ
കനവുകൾക്കെന്നും മണിത്തിളക്കം
അംബരം സിന്ദൂരം ചാർത്തുന്ന നേരത്ത്
നെഞ്ചകമാകെ കുളിരുകോരും
അവിടെ വിരിയുന്ന ചെന്താമരപ്പൂവി-
ലവളുടെ മുഖശ്രീ തെളിഞ്ഞു കാണും
വാനവുമാഴിയുമധരങ്ങൾ ചേർക്കുന്ന
ചക്രവാളസീമയിലൊന്നു നോക്കി
അവളുടെ ചെഞ്ചുണ്ടെന്നിൽ പകരുന്ന
മാധുര്യമൊക്കെ നുണഞ്ഞിറക്കും
കാണുന്ന പൂക്കളിലെല്ലാം തെളിഞ്ഞതും
അവളുടെ മുഖകാന്തിയായിരുന്നു
മെല്ലെത്തഴുകുന്ന മാരുതൻ തന്നതും
അവളുടെ നറുമണമായിരുന്നു
രജനിയിൽ, ലാവു പരത്തുന്നയിന്ദുവി-
നെതിരിയുമവൾ മാത്രമായിരുന്നു
പുലരിയിലാസ്യം കുനിച്ചങ്ങു പോകയായ്
പനിമതി നാണം നിറകയാലെ
എന്നുള്ളിൽ കളകളം പാടുന്ന പൊയ്കയിൽ
ശതപത്രിയൊന്നേ വിരിഞ്ഞതുള്ളു
മന്ദാകിനിക്കുള്ളം കൊതിയേറും, തന്നിലും
ശ്രീപർണമിത്തരം വിടർന്നുകാണാൻ
ചിത്രപതംഗമായ്,മാറിയവളുടെ
ദളങ്ങളിലെത്തി തപമിരിക്കും
ശൃംഗാരരാഗങ്ങളൊരുപാടു മൂളി ഞാൻ
അവളുമായാനന്ദ നൃത്തമാടും
(മൂത്തേടം)
No comments:
Post a Comment