Monday, December 31, 2018

പ്രണയമേ ( കവിത)

പ്രണയമേ!
***********
കാഞ്ചനവർണ്ണമാം വാനത്തിനോരത്തായ്
കണ്ണിമചിമ്മുന്ന താരകമേ!

മണ്ണിൽ വിരിഞ്ഞൊരീ ചെമ്പകപ്പൂവിൻ്റെ
ലാവണ്യം കണ്ടു മയങ്ങിയോ നീ?

പൊൻനിറമാർന്നൊരാ ബാലസൂര്യൻതൻ്റെ
കന്ദളം ചെമ്പകമായ് വിരിഞ്ഞോ?

പൊന്നുഷസന്ധ്യയിൽ നാണം കുണുങ്ങുന്ന
പാരിജാതപ്പൂവിൻ ശോണിമയിൽ

തെല്ലും മയങ്ങാതെ, രാഗം പകരുവാൻ
ഈ രമ്യം തന്നെ നിനക്കു വേണോ?

കാലങ്ങളേറെയായ് നട്ടുനനച്ചൊരെൻ
പ്രേമപ്പൂവാടിയിൻ റാണിയവൾ

ഓരിതൾ രണ്ടിതൾ മെല്ലെ വിരിയുമ്പോൾ
നെഞ്ചിനകത്തായൊരിണ്ടൽപോലെ

മന്ദസമീരനവളെ തഴുകുമ്പോൾ,
ആ മേനിയെങ്ങാനും നൊന്തിടുമോ?

താരാട്ടു പാടുന്ന മർമരഗീതങ്ങൾ
നിദ്രയ്ക്കു ഭംഗം വരുത്തിടുമോ?

പൗർണമി തൂകുന്ന ചന്ദ്രികയേല്ക്കവേ
ആ മുഖമെങ്ങാനും വാടിടുമോ?

മാരിവിൽമേഘങ്ങൾ ചാറ്റൽ മഴയായാൽ
വേപഥുപൂണ്ടു തളർന്നിടുമോ?

ഭൂലോകസൗന്ദര്യമാകെ സ്വരൂപിച്ചാ
നിത്യസുഭഗ ഹസിച്ചിടുമ്പോൾ

വിണ്ടലകന്യകളാസ്യം കുനിക്കുന്നു
അത്ഭുതസൂനത്തെ കാൺമതിന്നായ്

കാളമളിഞാനടുക്കുന്ന നേരത്താ-
യെന്തേയവൾമുഖം ശ്യാമളമായ്

എൻനിഴൽവീണു മറഞ്ഞതിനാലാണോ
എൻഹലം ദുഃഖമായ് മാറിയതോ

ദൂരേയായ് പാറുന്ന വർണ്ണപതംഗത്തെ
നോക്കിയവൾ തൂകും പുഞ്ചിരിയും

ആസ്യത്തില്ലാസ്യം പകരും മിഴികളാൽ
ലാവണ്യപൂർണ്ണിമയെത്തി നോക്കേ

വർണ്ണച്ചിറകുകൾ വീശിയടുത്തിടും
ചിത്രപതംഗവുമെത്ര ചിത്രം

ഞാൻ മൂളും രാഗത്തിൻ  പ്രേമസങ്കല്പ്പങ്ങൾ
എന്തേ, പ്രിയതമ കാണുന്നില്ല.

കാർവർണ്ണമൊത്തൊരെൻ ദേഹത്തിനുള്ളിലെ
ദേഹിതൻ ദേഹിയുമീസൂനമേ.

എന്തേ മറുക്കുന്നു കരിവണ്ടാമെന്നെ
പ്രാണൻ്റെ പ്രാണനായ് കാത്തിടാം ഞാൻ

അവളിലലിയുവാൻ യോഗ്യനല്ല ഞാ-
നെങ്കിൽ മടങ്ങിടുന്നഗ്നിയാവാൻ

വീണ്ടുമൊരായിരം ജന്മമെടുക്കും ഞാൻ
രമ്യമെനിക്കുള്ളതാകുമെങ്കിൽ.
മൂത്തേടം

No comments:

Post a Comment