?????????
**********
സ്വയം വെറുപ്പു തോന്നിടുമ്പൊഴെന്തിനായി
വാഴണം
പിരിഞ്ഞിടുന്നതല്ലയോ നിനക്കു നന്മയെപ്പൊഴും
മനസ്സിലേറ്റിവച്ചിരുന്ന രാഗചിന്തയെന്നപോ-
ലിതായിരുട്ടുവീണിടുന്നു സൂര്യയാത്രപാതിയിൽ.
മറന്നിടുന്നതുത്തമം പ്രപഞ്ചനീതിയെന്നപോൽ
തനിക്കുവേണ്ടിമാത്രമായിയൊന്നുമില്ലറിഞ്ഞിടാം
നിനയ്പ്പതൊക്കെ സാധ്യമെങ്കിലെന്തിനായി ജീവിതം
കറുത്തിരുണ്ട ഭൂമിയിൽക്കൊഴിഞ്ഞിടുന്നതിക്ഷണം
മനസ്സിനുള്ളിലാകെ പൊൻവെളിച്ചമേകുമിന്ദുവും
കറുത്തവാവുപോലെനിന്നു മന്ദമായ് ചിരിക്കയോ?
ഹസിച്ചിരുന്ന ചെമ്പകം മുഖം തിരിച്ചു നില്ക്കവേ-
യറിഞ്ഞിടുന്നു ഞാനിതെൻ്റെ കർമ്മദോഷമെന്നതേ.
മുളയ്ക്കുമുമ്പു നുള്ളിടേണ്ടതാണു രാഗഭാവവും
പ്രകാശപൂർണ്ണ ചിന്തകൾക്കതന്ത്യമായിടുന്നതാൽ
തെളിഞ്ഞഹൃത്തിലന്നുകണ്ട സുന്ദരങ്ങളൊക്കെയും
തകർന്നുവീണിടുന്നവേള,യെന്നുഞാൻ മറന്നിടാൻ
അകന്നുനിന്നു കാണണം പവിത്രവിഗ്രഹങ്ങളെ
പ്രതീക്ഷയെന്നതൊക്കെയും തകർന്നിടാതിരിക്കണം
ജനിച്ചതേ, ക്ഷിതിക്കുമേലെ ഭാരമായി മാറുവാൻ
അറിഞ്ഞിരുന്ന നേരമന്ത്യദേവനെ സ്മരിക്കണം
മൂത്തേടം
No comments:
Post a Comment